കൊച്ചി: 2030-31 സാമ്പത്തികവർഷത്തോടെ 10,000 കോടി രൂപയുടെ വിറ്റുവരവാണ് മിൽമയുടെ ലക്ഷ്യമെന്ന് ചെയർമാൻ കെ.എസ്. മണി.
കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (സിസിസിഐ), അൽറ്റാസിറ്റ് ഗ്ലോബലുമായി സഹകരിച്ചു കൊച്ചിയിൽ സംഘടിപ്പിച്ച കേരള റീട്ടെയിൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ക്ഷീരമേഖലയിൽ വൻ നിക്ഷേപസാധ്യതകളുണ്ട്. ക്ഷീരമേഖലയെ പ്രയോജനപ്പെടുത്തിയും ആഭ്യന്തര-അന്തർദേശീയ വിപണികളിൽ സാന്നിധ്യം ശക്തമാക്കിയും വരുമാനം വർധിപ്പിക്കും.
സംസ്ഥാനത്തെ പാലിന്റെ ആവശ്യകതയുടെ പകുതിയോളം ഇപ്പോഴും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ഇറക്കുമതിയിലൂടെയാണ് പരിഹരിക്കുന്നത്. ഇത് ഈ മേഖലയിൽ വിപുലീകരണത്തിനും വലിയതോതിലുള്ള നിക്ഷേപങ്ങൾക്കും അവസരമൊരുക്കുന്നുണ്ട്.
അൽറ്റാസിറ്റ് ഗ്ലോബൽ സ്ഥാപകൻ സുധീർ രാജ രവീന്ദ്രൻ, അസോ. പാർട്ണർ അഡ്വ. മഞ്ജു അമ്മനാഥ്, സിസിസിഐ പ്രസിഡന്റ് വിനോദിനി സുകുമാർ, വൈസ് പ്രസിഡന്റ് ബിബു ബി. പുന്നൂരാൻ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള സ്പൈസ് കോസ്റ്റ് എക്സലൻസ് അവാർഡുകൾ കോൺക്ലേവിൽ വിതരണം ചെയ്തു.